Ernakulam Health

ഐസിയുവിൽ ഉപേക്ഷിച്ചു പോയ 23 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; അച്ഛനമ്മമാർക്കെതിരെ കേസെടുത്തേക്കാം

Kerala will adopt abandoned 23-day-old girl child.
Kerala will adopt abandoned 23-day-old girl child.

കൊച്ചി:ഐസിയുവിൽ ഉപേക്ഷിച്ചു പോയ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.അച്ഛനമ്മമാർ ആശുപത്രി കുഞ്ഞിനെ വൈകാതെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ഒരു മാസം കൂടി കുഞ്ഞിന് ആശുപത്രി സഹായം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ നല്‍കുന്ന വിവരം.
കുഞ്ഞിനെ വനിത ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.അതിനിടെ, കുഞ്ഞിനെ ഉപക്ഷിച്ചു പോയ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.

കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വറിന്റെയും രഞ്ജിതയുടെയും കുട്ടിയാണ് എറണാകുളം ലൂർ‍ദ് ആശുപത്രിയിലെ ഐസിയുവിൽ ഉള്ളത്.ജനറൽ ആശുപത്രിയിൽ വച്ച് രഞ്ജിത പ്രസവിക്കുമ്പോൾ 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളർച്ച.

ശ്വാസമെടുക്കാൻ പോലും കഴിയാതിരുന്ന കുഞ്ഞിനെ തുടർന്ന് ലൂർദിലേക്ക് മാറ്റുകയായിരുന്നു.2 ആഴ്ചയോളം കുഞ്ഞിന് വെന്റിലേറ്ററിന്റെ സഹായമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.നിലവിൽ ചെറിയ തോതിലുള്ള വെന്റിലേറ്റർ സഹായം മാത്രമേയുള്ളൂ.

പ്രസവിച്ച് 24 ദിവസമാകുമ്പോൾ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. വൈകാതെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി അവിടെയാകും തുടർ പരിചരണം.മാതാപിതാക്കൾ തിരികെ വന്നാൽ അവർക്ക് കുഞ്ഞിനെ നൽകും. ഇല്ലെങ്കിൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

പ്രസവത്തിനായി ഇവർ നാട്ടിൽ പോകുന്ന സമയത്ത് ട്രെയിനിൽ വച്ചു രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടാകുകയും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ജനുവരി 29ന് ആശുപത്രിയിൽ രഞ്ജിത പെൺകുഞ്ഞിനു ജന്മം നൽകി.കുഞ്ഞിനെ ലൂർദിലേക്ക് മാറ്റിയപ്പോൾ അമ്മ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടർന്നു. അച്ഛൻ‌ രണ്ടിടത്തുമായി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെ ജനുവരി 31ന് ആശുപത്രിയിൽ‌ നിന്നു ഡിസ്ചാർജ് ചെയ്തു. അന്നുവരെ മകളെ കാണാൻ ആശുപത്രിയിലെത്തുമായിരുന്ന അച്ഛൻ പിന്നീടു വന്നില്ല. തങ്ങൾ ജാർഖണ്ഡിലെത്തി എന്നാണ് പിന്നീട് ഇവർ അറിയിച്ചത്. ഇവർ തിരികെ വരുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിൽ മാതാപിതാക്കൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെങ്കിലും ഇക്കാര്യം പൊലീസ് പരിഗണിക്കുന്നുണ്ട്.