നെടുമ്പാശേരി: കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് യുവാവിന്റെ നഗ്നതാപ്രദർശനം. യാത്രക്കിടയിൽ മോശമായ രീതിയിൽ സ്പർശിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത യുവാവ് റിമാൻഡിൽ. ചൊവ്വാഴ്ച രാവിലെ അത്താണിയിൽ ആയിരുന്നു സംഭവം. കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെയാണു (27) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്ന വഴിയിലാണ് സംഭവം. യുവാവ് അങ്കമാലിയിൽ നിന്ന് ബസിൽ കയറുകയും സ്ത്രീകൾക്കും ഗർഭിണികൾക്കുമായി നീക്കിവച്ചിട്ടുള്ള 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ യുവതിയുടെയും മറ്റൊരു പെൺകുട്ടിയുടെയും നടുക്കാണു ഇരുന്നത്. തുടർന്നുണ്ടായ സ്പർശനത്തിലൂടെ പ്രതികരിച്ച യുവതിയെ ബസ് കണ്ടക്ടർ സഹായിക്കുകയും തുടർന്ന് പോലീസ് നടപടി എടുക്കുകയുമായിരുന്നു.
പ്രാധമിക ഘട്ടത്തിൽ യുവാവ് യുവതിയോട് “എവിടെ നിന്നാണ് വരുന്നത്, എങ്ങോട്ടേക്കാണ് പോകുന്നത്” എന്നുള്ള രീതിയിൽ സംഭാഷണം ആരംഭിച്ചു. എന്നാൽ പിന്നീട് ആ സംഭാഷണം മോശമായ രീതിയിലുള്ള സ്പര്ശനമായി മാറാൻ തുടങ്ങി പിന്നീട് യുവാവ് നഗ്നതാപ്രദർശനം ചെയ്തതോടെ യുവതി പ്രതികരിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ബസിന്റെ കണ്ടക്ടർ കെ.കെ.പ്രദീപ് യുവതിയോടു സംഭവം തിരക്കുകയും പരാതിയുണ്ടെങ്കിൽ സ്റ്റേഷനിലേക്കു പോകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നത് കണ്ടതോടെ ബസിൽ നിന്ന് യുവാവ് ഇറങ്ങി ഓടി. എന്നാൽ പിന്നാലെ ഓടി പിടിച്ചുനിർത്തിയ പ്രദീപിനെ തള്ളിയിട്ടാണു പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന്, ഡ്രൈവർ പി.ഡി.ജോഷിയും മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്നാണു സവാദിനെ ഓടിച്ചിട്ടു പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറിയത്.
സംഭവത്തിന്റെ വിഡിയോ യുവതി സമൂഹമാധ്യമ പേജിൽ പങ്കുവച്ചതു വൈറലായി. നിയമ വിദ്യാർഥിനിക്കൊപ്പം നെടുമ്പാശേരി സ്റ്റേഷനിലെത്തിയ യുവതി പരാതി നൽകി. സംഭവം അറിഞ്ഞയുടൻ പരാതിയുണ്ടോ എന്നു തിരക്കി ബസ് പൊലീസ് സ്റ്റേഷനിലേക്കു വിടാൻ ആവശ്യപ്പെട്ട കണ്ടക്ടർ പ്രദീപിനും അഭിനന്ദന പ്രവാഹമാണ്. പ്രദീപും ഡ്രൈവർ ജോഷിയും കെഎസ്ആർടിസി അങ്കമാലി ഡിപ്പോയിലെ ജീവനക്കാരാണ്.