വിവാഹമോചനത്തിൽ ഉറച്ചുനിന്ന ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭ‌ർത്താവ് പിടിയിൽ

വിവാഹമോചനത്തിൽ ഉറച്ചുനിന്ന ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭ‌ർത്താവ് പിടിയിൽ

കൊച്ചി: വിവാഹമോചനത്തിന് തീരുമാനിച്ച ഭാര്യയെ തൊഴിൽ സ്ഥാപനത്തിന് സമീപം തടഞ്ഞുനിറുത്തി ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചാലക്കുടി മേലൂർ ഉമ്പാടൻവീട്ടിൽ അശ്വതിക്കാണ് (26) എറണാകുളം പൊന്നുരുന്നിയിൽ വച്ച് കുത്തേറ്റത്. മുതുകിന് ആഴത്തിൽ കുത്തേറ്റ ഇവരുടെ സ്‌പൈനൽകോഡിന് ക്ഷതമേറ്റു.

കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് ഗുരുവായൂർ സ്വദേശി അഭിജിത്തിനെ കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകിട്ട് 6.30ഓടെ പൊന്നുരുന്നിയിലെ കേക്ക് ഹൗസ് എന്ന സ്ഥാപനത്തിന് സമീപംവച്ചായിരുന്നു ആക്രമണം.

പൊലീസ് പറയുന്നത്: ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഒരു മകളുണ്ട്. മറ്റ് സ്ത്രീകളുമായി അഭിജിത്തിന് ബന്ധമുണ്ടെന്ന് അശ്വതി അറിഞ്ഞതോടെ ബന്ധമുലഞ്ഞു. ഇക്കാര്യം ചോദ്യംചെയ്തതിന് ക്രൂരമർദ്ദനത്തിനും ഇരയായി. തുടർന്നാണ് വിവാഹബന്ധം വേർപെടുത്താൻ അശ്വതി തീരുമാനിച്ചത്. രണ്ടുവർഷമായി അശ്വതി അഭിജിത്തിൽനിന്ന് അകന്ന് കഴിയുകയാണ്.

പൊന്നുരുന്നിയിലെ കേക്ക്ഹൗസിൽ ബില്ലിംഗ് സെക്ഷനിൽ ജോലികിട്ടിയതോടെയാണ് ഇവർ എറണാകുളത്ത് എത്തുന്നത്. മകളെ സ്വന്തം വീട്ടിൽ നിറുത്തി പൊന്നുരുന്നിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു.

വിവാഹമോചനത്തിൽനിന്ന് പിന്മാറണമെന്നും ഒന്നിച്ച് ജീവിക്കക്കണമെന്നും ആവശ്യപ്പെടാനാണ് അഭിജിത്ത് എറണാകുളത്ത് എത്തിയത്. തുടർന്ന് അശ്വതി ജോലിചെയ്യുന്ന സ്ഥാപനത്തിന് സമീപം കാത്തിരുന്നു. ജോലികഴിഞ്ഞ് പുറത്തിറങ്ങിയ അശ്വതിയെ തടഞ്ഞുനിറുത്തി ആവശ്യം അറിയിച്ചു. വിവാഹമോചനവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ തന്നെ അവർ ഉറച്ചുനിന്നു. ഇതിന്റെ ദേഷ്യത്തിൽ കത്തിയെടുത്ത് അഭിജിത്ത് അശ്വതിയെ ദേഹമാകെ കുത്തുകയായിരുന്നു. അശ്വതിയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിക്കൂടി.

തുടർന്ന് പൊലീസിൽ അറിയിച്ചു. ഒപ്പം ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കടവന്ത്ര എസ്.എച്ച്.ഒ രതീഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി അഭിജിത്തിനെ സ്ഥലത്തുനിന്നുതന്നെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് കഞ്ചാവ് കേസിലെ പ്രതിയാണ് അഭിജിത്ത്.

Related Articles